Skip to main content

കൈയ്യും കൂപ്പി ഏമാന്മാര്‍; ജനാധിപത്യം നടക്കട്ടെ


    തെരഞ്ഞെടുപ്പ് അടുത്തതോടെ ഏമാന്മാര്‍ കൈയ്യും കൂപ്പി നടന്നു തുടങ്ങി. പ്രധാനമന്ത്രിയടങ്ങുന്ന 'ജനസേവകര്‍' സകല ജനങ്ങളെയും അഭിവാദ്യം ചെയ്തും 'ബഹുമാനിച്ചും' ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണുമ്പോള്‍ കുറച്ചു കാലത്തേക്കെങ്കിലും 'ജനാധിപത്യം' കാണാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാന്‍ തോന്നുന്നു. പണം വാരിയെറിഞ്ഞും വാഗ്ദ്ധാനപ്പെരുമഴകള്‍ പെയ്യിച്ചും രംഗം കൊഴുപ്പിച്ച് എങ്ങനെയെങ്കിലും അഞ്ചു വര്‍ഷക്കാലത്തേക്ക് ഒരു കസേര ഒപ്പിക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ചിരി വരുന്നു.
    ജനങ്ങളെ കഴുതകളാക്കുന്നവര്‍ക്ക് ഈ ഗതി തന്നെ വരണം. ചിലപ്പോള്‍, അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും, കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലോ എന്ന്. അതു പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്, ഈയടുത്ത് ഏതോ പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണിലെ രംഗം. പാമ്പ് രൂപികളായ നേതാക്കള്‍ ഓന്തുകളായ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങളുമായി വരുന്ന രംഗം. പാമ്പുകള്‍ പരസ്പരം പറയുന്നതിങ്ങനെയാണ്: 'ഇവര്‍ക്ക് വേണ്ടത് വാഗ്ദ്ധാനങ്ങളാണ്, അതെത്രയും കൊടുത്തോളൂ. ഒന്നും പേടിക്കാനില്ല, അവര്‍ പെട്ടെന്നു മറന്നു പോകുന്ന കൂട്ടരാണ്'. ചിന്തിച്ചപ്പോള്‍ പച്ച യാഥാര്‍ത്ഥ്യമാണല്ലോയെന്നു തോന്നി.
    സത്യാനന്തര രാഷ്ട്രീയത്തിന്റെ കാലത്ത്, തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക വിഷയങ്ങളായി മാറുന്നതില്‍ പലതും പച്ചക്കള്ളങ്ങളോ അല്ലെങ്കില്‍ പൊതുജനപ്രശ്‌നങ്ങളല്ലാത്ത ഊതിവീര്‍പ്പിച്ച അര്‍ദ്ധസത്യങ്ങളോ ആണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു പകരം വിശ്വാസങ്ങളെയും നിര്‍മ്മിത സത്യങ്ങളെയും കൂട്ടു പിടിച്ചു കൊണ്ടുള്ള അരാഷ്ട്രീയമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അതു കൊണ്ടാണ്, പശുവും രാമക്ഷേത്രവും ശബരിമലയും ഒക്കെ നമ്മുടെ തെരഞ്ഞെടുപ്പിലെ ചര്‍ച്ചകളായി മാറുന്നത്.
    അടിസ്ഥാന പ്രശ്‌നങ്ങളും ഭൗതിക വികസനവും സാമ്പത്തിക ചൂഷണവും സ്വകാര്യവത്ക്കരണവും തൊഴില്‍രാഹിത്യവു(പട്ടിക ഇനിയും നീളുന്നു)മൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ വരുന്നത് ആരുടെ പരാജയമാണെന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. അതൊക്കെ നേരത്തെ സൂചിപ്പിച്ച 'ജനാധിപത്യം' അംഗീകരിക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്ന കള്ള രാഷ്ട്രീയക്കാരുടെ വിജയവും ഇന്ത്യന്‍ ജനതയുടെ പരാജയവുമാണെന്ന തിരിച്ചറിവ് തീര്‍ച്ചയായും നമുക്കുണ്ടാകേണ്ടതുണ്ട്. എന്തു പറഞ്ഞിട്ടും കാര്യമില്ല. തല്‍ക്കാലം, 'ജനാധിപത്യം' തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും നടപ്പിലുണ്ടാകുമല്ലോ എന്ന് സമാധാനിക്കാന്‍ ശ്രമിക്കാം.

Comments

Post a Comment

Popular posts from this blog

മാധ്യമങ്ങള്‍ ധര്‍മം മറക്കുന്നുവോ?

വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്, അല്ലെങ്കില്‍, നിര്‍വ്വഹിക്കേണ്ടത്. പക്ഷപാതിത്വമോ അന്ധമായ വിരോധമോ വിധേയത്വമോ പുലര്‍ത്താതെയും വളച്ചൊടിക്കാതെയും വാര്‍ത്തകളും ജനപ്രശ്‌നങ്ങളും അവതരിപ്പിക്കണം. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്. അതു കൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മുഖമുദ്ര ധാര്‍മികതയിലധിഷ്ഠിതമായ ജനക്ഷേമമായിരിക്കണം. നീതിനിഷേധത്തിനും അന്യായ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ബാദ്ധ്യസ്ഥരാണ്. വര്‍ത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന, നടന്ന നിരവധി സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളീയ മാധ്യമങ്ങള്‍, വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അത്യാധുനിക യുഗത്തിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ചുള്ള മറുപടികള...

സ്വാതന്ത്ര്യത്തിന് ഇനിയും കാത്തിരിക്കണം

സ്വാതന്ത്ര്യം ചര്‍ച്ചകളില്‍ നിന്നൊഴിയുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി സ്വാതന്ത്ര്യം നമ്മുടെ ചര്‍ച്ചകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിനു വിരുദ്ധമായി, ഇന്ത്യയില്‍ നിലവിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ വിവേചനപരവും അക്രമപരവുമാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരട്ടനീതിയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിഭജിതമായ 'സ്വാതന്ത്ര്യം'. ഒരു വിഭാഗം അമിത സ്വാതന്ത്ര്യത്തിന്റെ ആനന്ദം നുണഞ്ഞ് ആര്‍മാദിക്കുമ്പോള്‍ തന്നെ, പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധികളായി കിടക്കുന്ന മറ്റൊരു വിഭാഗം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു കഴിയുന്ന ആശ്ചര്യകരമായ അവസ്ഥ. ആരെയും എതിര്‍ക്കാനും എന്തും വെച്ചു വിളമ്പാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും അതേ സമയം തന്നെ, വ്യക്തിഹത്യയും അപകീര്‍ത്തിയും സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈരുദ്ധ്യ സംഗമം അസംഭവ്യമാണെന്ന യാഥാ...

മിശ്രയുടെ വിരമിക്കലും വിരാമമില്ലാത്ത ചര്‍ച്ചകളും

                 ഇന്ത്യയിലെ സുപ്രധാന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ കാലം ഭരിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പക്ഷേ പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപനായിരിക്കും. മറ്റു ഭരണഘടനാ പദവികള്‍ വഹിച്ചവരില്‍ നിന്നും വ്യത്യസ്തമായി , നാല്‍പ്പത്തിയഞ്ച് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചത്. അതുകൊണ്ടു തന്നെ , ഇതു വരെ കഴിഞ്ഞു പോയ എല്ലാ ചീഫ് ജസ്റ്റിസുമാരും ഏറെക്കുറെ ആരോപണങ്ങള്‍ക്ക് ഇടം നല്‍കാതെയും കോലാഹലങ്ങളില്ലാതെയും തങ്ങളുടെ ചെറിയ കാലാവധി പൂര്‍ത്തീകരിച്ചവരായിരുന്നു. എന്നാല്‍ , ഇവരില്‍ നിന്നെല്ലാം വിഭിന്നമായി , ഒരുപാട് കോലാഹലങ്ങള്‍ക്കിട നല്‍കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിനു വിധേയനാകുന്ന ചീഫ് ജസ്റ്റിസെന്ന ദുഷ്‌ക്കീര്‍ത്തി കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇന്ത്യയുടെ പരമാധികാര നീതിപീഠത്തിന്റെ പടികളിറങ്ങിയത്. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ നാലു സീനിയര്‍ ജഡ്ജിമാര്‍ അദ്ദ...