തെരഞ്ഞെടുപ്പ് അടുത്തതോടെ ഏമാന്മാര്‍ കൈയ്യും കൂപ്പി
നടന്നു തുടങ്ങി. പ്രധാനമന്ത്രിയടങ്ങുന്ന 'ജനസേവകര്‍' സകല ജനങ്ങളെയും അഭിവാദ്യം ചെയ്തും 'ബഹുമാനിച്ചും' ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണുമ്പോള്‍ കുറച്ചു
കാലത്തേക്കെങ്കിലും 'ജനാധിപത്യം' കാണാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാന്‍ തോന്നുന്നു. പണം വാരിയെറിഞ്ഞും
വാഗ്ദ്ധാനപ്പെരുമഴകള്‍ പെയ്യിച്ചും രംഗം കൊഴുപ്പിച്ച് എങ്ങനെയെങ്കിലും അഞ്ചു വര്‍ഷക്കാലത്തേക്ക്
ഒരു കസേര ഒപ്പിക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ചിരി വരുന്നു.
ജനങ്ങളെ കഴുതകളാക്കുന്നവര്‍ക്ക് ഈ ഗതി തന്നെ വരണം.
ചിലപ്പോള്‍, അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും, കാര്യം കാണാന്‍ കഴുതക്കാലും
പിടിക്കണമല്ലോ എന്ന്. അതു പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്, ഈയടുത്ത് ഏതോ പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണിലെ
രംഗം. പാമ്പ് രൂപികളായ നേതാക്കള്‍ ഓന്തുകളായ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങളുമായി വരുന്ന
രംഗം. പാമ്പുകള്‍ പരസ്പരം പറയുന്നതിങ്ങനെയാണ്: 'ഇവര്‍ക്ക് വേണ്ടത് വാഗ്ദ്ധാനങ്ങളാണ്, അതെത്രയും കൊടുത്തോളൂ.
ഒന്നും പേടിക്കാനില്ല, അവര്‍ പെട്ടെന്നു മറന്നു പോകുന്ന കൂട്ടരാണ്'. ചിന്തിച്ചപ്പോള്‍
പച്ച യാഥാര്‍ത്ഥ്യമാണല്ലോയെന്നു തോന്നി.
സത്യാനന്തര രാഷ്ട്രീയത്തിന്റെ കാലത്ത്, തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക
വിഷയങ്ങളായി മാറുന്നതില്‍ പലതും പച്ചക്കള്ളങ്ങളോ അല്ലെങ്കില്‍ പൊതുജനപ്രശ്‌നങ്ങളല്ലാത്ത
ഊതിവീര്‍പ്പിച്ച അര്‍ദ്ധസത്യങ്ങളോ ആണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു പകരം വിശ്വാസങ്ങളെയും
നിര്‍മ്മിത സത്യങ്ങളെയും കൂട്ടു പിടിച്ചു കൊണ്ടുള്ള അരാഷ്ട്രീയമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്
ഇവിടെ നടക്കുന്നത്. അതു കൊണ്ടാണ്, പശുവും രാമക്ഷേത്രവും ശബരിമലയും ഒക്കെ നമ്മുടെ തെരഞ്ഞെടുപ്പിലെ
ചര്‍ച്ചകളായി മാറുന്നത്.
അടിസ്ഥാന പ്രശ്‌നങ്ങളും ഭൗതിക വികസനവും സാമ്പത്തിക
ചൂഷണവും സ്വകാര്യവത്ക്കരണവും തൊഴില്‍രാഹിത്യവു(പട്ടിക ഇനിയും നീളുന്നു)മൊക്കെ തെരഞ്ഞെടുപ്പിനെ
സ്വാധീനിക്കാതെ വരുന്നത് ആരുടെ പരാജയമാണെന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. അതൊക്കെ നേരത്തെ
സൂചിപ്പിച്ച 'ജനാധിപത്യം' അംഗീകരിക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്ന കള്ള രാഷ്ട്രീയക്കാരുടെ വിജയവും
ഇന്ത്യന്‍ ജനതയുടെ പരാജയവുമാണെന്ന തിരിച്ചറിവ് തീര്‍ച്ചയായും നമുക്കുണ്ടാകേണ്ടതുണ്ട്.
എന്തു പറഞ്ഞിട്ടും കാര്യമില്ല. തല്‍ക്കാലം, 'ജനാധിപത്യം' തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും നടപ്പിലുണ്ടാകുമല്ലോ
എന്ന് സമാധാനിക്കാന്‍ ശ്രമിക്കാം.

Good
ReplyDelete