'അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ'യുടെ മുന്‍ ഗവേഷണ വിഭാഗം തലവന്‍ ഗൗതം പിംഗ്ലെ, 'നമ്മുടെ ഭരണഘടനയുടെ പ്രശ്നങ്ങള്' എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ ഭരണഘടനാ നിര്മ്മാതാക്കള് ഭരണഘടനയില് ഉള്‍പ്പെടുത്തിയ മൂന്ന് പ്രധാന സംജ്ഞകളെ ചോദ്യം ചെയ്തു കൊണ്ടും അവരെ കണക്കിന് ആക്ഷേപിച്ചു കൊണ്ടും ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. 'ചില സുപ്രധാന പദങ്ങള്‍ ഭരണഘടനയില് അശ്രദ്ധമായി ഉപയോഗിച്ച ഭരണഘടനാ നിര്മ്മാതാക്കള്, മനഃപ്പൂര്വ്വമല്ലാതെ തന്നെ, ചില മതങ്ങള്ക്ക് പ്രത്യേകാനുകൂല്ല്യങ്ങളും അധികാരങ്ങളും വകവെച്ചു കൊടുക്കുകയാണ് ചെയ്തത്' എന്ന അദ്ദേഹത്തിന്റെ ആദ്യ വാക്കുകളില്‍ തന്നെ ഭരണഘടനാ നിര്മ്മാതാക്കളെയും വിദേശ മതങ്ങളെയും അന്യവത്ക്കരിക്കാനുള്ള ശ്രമം കാണാം. കൂടാതെ, അവരുടെ പ്രവര്ത്തനങ്ങളും തീരുമാനങ്ങളും അംഗീകരിക്കാനാവാത്തതാണെന്ന തുറന്നു പറച്ചിലും അതിലടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ബ്രിട്ടനിലുമായി ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ടുവോളം നേടിയ ഭരണഘടനാ രചയിതാക്കള്‍ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും ഉള്ക്കൊള്ളിക്കുന്ന 'ആശയ'പദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിയമങ്ങള്‍ അതേപടി തുടരാനുള്ള സന്നദ്ധതയാണ് അവര്‍ കാണിച്ചതെന്നും ലേഖകന്‍ ആരോപിച്ചു. 'മതം', 'സമത്വം', 'മതനിരപേക്ഷത' എന്നീ മൂന്ന് സംജ്ഞകളും ഇന്ത്യയുടെ പാരമ്പര്യത്തിനു വിരുദ്ധമാണെന്നും ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ പോലുള്ളവ ഇന്ത്യയില്‍ പ്രചരിക്കാന്‍ അവസരങ്ങള്‍ ഒരുക്കരുതായിരുന്നുവെന്നും സമര്ത്ഥിക്കാനുള്ള കഠിന യത്നത്തിനിടയില്‍ അദ്ദേഹം കുത്തിക്കുറിച്ച ഭീമാബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടാനുള്ള എളിയ ശ്രമമാണ് ഈ ചെറു ലേഖനം.
ആയിരക്കണക്കിനു വര്ഷങ്ങളായി തുടര്ന്നു വരുന്ന ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം, ജൂത-ക്രൈസ്തവ-ഇസ്ലാം പോലുള്ള സെമിറ്റിക് മതങ്ങള്ക്കു വിരുദ്ധമായി, ഏകദൈവ വിശ്വാസത്തെ നിരാകരിക്കുകയും കര്മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ള പുനര്ജ്ജന്മത്തില് വിശ്വസിക്കുകയും ചെയ്യുന്നു. അതതു മതങ്ങള്‍ മാത്രമാണ് യാഥാര്ത്ഥ്യമെന്ന് സിദ്ധാന്തിച്ച് ഇതര മതസ്ഥരെ അവയിലേക്ക് പരിവര്ത്തനം ചെയ്യിപ്പിക്കുന്ന സമ്പ്രദായമാണ് സെമിറ്റിക് മതങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. എല്ലാ മതങ്ങള്ക്കും അടിസ്ഥാനമുണ്ടെന്ന വിശ്വാസം പിന്തുടരുന്ന ഇന്ത്യയിലെ പരമ്പരാഗത മതങ്ങള്‍ മതപ്രബോധനം പ്രോത്സാഹിപ്പിക്കുന്നില്ല, മറ്റുള്ളവര്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലിടപെടുന്നത് ഇഷ്ടപ്പെടുന്നുമില്ല. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ, 'സമത്വം' എന്ന ആശയപദത്തിന് ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചുള്ളതും വിദേശനിര്മ്മിതവുമായ രണ്ടു നിര്‍വ്വചനങ്ങള്‍ സാധ്യമാണെന്നും ഇതു പരിഗണിക്കുന്നതില്‍ ഭരണഘടനാ നേതാക്കള്‍ പരാജയപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ ഒരു വാദം. ഭരണഘടനയില് 'മതപ്രബോധന' സ്വാതന്ത്ര്യം അനുവദിച്ചു നല്കിയത് പരമ്പരാഗത മതങ്ങള്ക്ക് തങ്ങളുടെ വിശ്വാസങ്ങളില്‍ ഇതര മതസ്ഥര്ക്ക് കൈകടത്തുന്നതില്‍ നിന്നും സംരക്ഷണം നിഷേധിക്കുന്നതും സെമിറ്റിക് മതങ്ങള്ക്ക് പ്രത്യേകാനുകൂല്ല്യം നല്കുന്നതുമായി മാറിയെന്നും ഇതു പക്ഷപാതപരമായ നിലപാടാണെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ ആരോപിച്ചു.
മതത്തിനു രണ്ടു നിര്വ്വചനങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞത് ശരിയല്ല. കാരണം, ഓരോ മതവും അടിസ്ഥാനപരമായോ അല്ലാതെയോ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നുറപ്പാണല്ലോ. അക്കാരണം കൊണ്ട് ഓരോ മതത്തിനും ഓരോ നിര്വ്വചനം നല്കണം എന്ന അര്ത്ഥത്തിലാണ് അദ്ദേഹം തന്റെ വാദമുഖങ്ങള്‍ നിരത്തുന്നത്. അതു തികച്ചും അപ്രായോഗികവും അബദ്ധവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സെമിറ്റിക്-ഇന്ത്യന്‍ മതങ്ങള്‍ക്കിടയില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടെന്ന യാഥാര്ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ, വ്യത്യസ്ത സംസ്കാരങ്ങളെയും വിശ്വാസരൂപങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ച ഇന്ത്യന്‍ പാരമ്പര്യത്തെ അദ്ദേഹം വിസ്മരിച്ചത് നീതീകരിക്കാനാവില്ല. മതപ്രബോധന സ്വാതന്ത്ര്യം മറ്റു മതങ്ങളുടെ ആചാരങ്ങളില്‍ ഇടപെടാനോ മതവിശ്വാസികളെ നിര്ബന്ധിച്ച് മതപരിവര്ത്തനം ചെയ്യിപ്പിക്കാനോ ഉള്ള ലൈസന്സല്ല എന്നത് എല്ലാവര്ക്കുമറിയുന്ന യാഥാര്ത്ഥ്യമാണെന്നിരിക്കെ, അദ്ദേഹം ഉന്നയിച്ച 'പക്ഷപാതിത്വ'ത്തിന്റെ പ്രശ്നം ഒരു നിലക്കും ഉദിക്കുന്നില്ല. മതപ്രബോധനമെന്നത് ആശയ പ്രചാരണവും മതത്തിലേക്കുള്ള ക്ഷണവും മാത്രമാണെന്ന വസ്തുത ഉള്ക്കൊണ്ടാല് 'മതം' എന്ന സംജ്ഞയെച്ചൊല്ലി ഇന്ത്യന്‍ ഭരണഘടനയെയോ ഭരണഘടനാ നിര്മ്മാതാക്കളെയോ ആക്ഷേപിക്കേണ്ട കാര്യമില്ലെന്ന് ബോധ്യമാകും.
'സമത്വ'മാണ് 'അശ്രദ്ധമായ' ഉപയോഗത്തിന്റെ പേരില്‍ അദ്ദേഹം ആക്ഷേപിച്ച മറ്റൊരു വാക്ക്. ജാതി-മത-ലിംഗ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള അസമത്വം പണ്ടു മുതല്ക്കേ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇന്ത്യന്‍ പാരമ്പര്യ മതങ്ങള്‍ മുജ്ജന്മ കര്മ്മങ്ങളുടെ അനന്തര ഫലമായാണ് ഇതിനെ കണ്ടിരുന്നത്. എന്നാല്, സമത്വ സങ്കല്പ്പത്തിന്റെ ഉത്ഭവം തന്നെ വിദേശ മതങ്ങളില്‍ നിന്നായിരുന്നു. പക്ഷേ, സത്യവിശ്വാസികള്‍ ദൈവസമക്ഷം തുല്ല്യരാണെന്നല്ലാതെ, സത്യവിശ്വാസികളും അസത്വവിശ്വാസികളും തുല്ല്യരാണെന്ന് ഒരു മതവും അനുശാസിച്ചിട്ടില്ല. എങ്കിലും ഇതിന്റെ മറ പിടിച്ച്, ക്രിസ്തുമതം വഴി യൂറോപ്പില്‍ പ്രചരിച്ച ഈ ആശയം ഇന്ത്യന്‍ ഭരണഘടനയിലും കടന്നുകൂടുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ ഭരണഘടനയില് ജാതി-മത-ലിംഗ ഭേദമന്യെ സമത്വം പൗരനിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കാന്‍ അദ്ദേഹം ഉന്നയിച്ചത്. തൊഴില്, വിദ്യാഭ്യാസ മേഖലകളില്‍ ചില വര്ഗ്ഗങ്ങള്ക്ക് സംവരണങ്ങള്‍ ഏര്‍പ്പെടുത്തിയതു മൂലമെങ്കിലും ഈ സമത്വം സമ്പൂര്ണ്ണമാവുന്നില്ലല്ലോ എന്ന് ആശ്വസിച്ച അദ്ദേഹം, സാമ്പത്തികമായും സാമൂഹികമായും തുല്ല്യപദവി എന്ന ആശയം മുന്നോട്ടു വെച്ച കമ്മ്യൂണിസത്തിന്റെ കൊടും ക്രൂരതകള്ക്കിരയായി സോവിയറ്റ് റഷ്യയിലും ചൈനയിലുമായി ലക്ഷക്കണക്കിനാളുകള്‍ വധിക്കപ്പെട്ട കാര്യം, തന്റെ വാദത്തിന് ശക്തി പകരാനെന്നോണം, എടുത്തു പറയുന്നുണ്ട്.
'സമത്വം'
എന്ന ആശയം സെമിറ്റിക് മതങ്ങള്‍ ദൈവത്തിനു മുന്നില്‍ സത്യവിശ്വാസികളെല്ലാം തുല്ല്യരാണെന്ന അര്ത്ഥത്തിലാണ് പ്രയോഗിച്ചത് എന്ന അദ്ദേഹത്തിന്റെ വാദം അവയെക്കുറിച്ച് അദ്ദേഹത്തിനുള്ള അജ്ഞതയിലേക്കാണ് സൂചന നല്കുന്നത്. കാരണം, കര്മ്മങ്ങള്ക്കനുസൃതമായിട്ടായിരിക്കും ദൈവസമക്ഷം ഓരോരരുത്തരുടെയും സ്ഥാനം നിശ്ചയിക്കപ്പെടുന്നതെന്നാണ് ഈ മതങ്ങള്‍ അവയുടെ വിശ്വാസികളെ പഠിപ്പിക്കുന്നത്. അധികാരവും അധീശത്വവും അരക്കിട്ടുറപ്പിക്കാന്‍ വരേണ്യര്‍ നിര്‍മ്മിച്ചെടുത്ത ജാതി സമ്പ്രദായമാണ് അസമത്വത്തിനു വിത്തു പാകിയതെന്ന സത്യം മറച്ചു വെച്ചു കൊണ്ടാണ് അസമത്വത്തെ ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. നിയമത്തിനു മുന്നില്‍ എല്ലാ പൗരന്മാര്ക്കും തുല്ല്യ പരിഗണനയാണ് ലഭിക്കേണ്ടതെന്ന നീതിബോധത്തെ തള്ളിക്കളഞ്ഞതും അതിനു കമ്മ്യൂണിസത്തെയും മറ്റു പ്രത്യയശാസ്ത്രങ്ങളെയും ഉദാഹരിച്ചതും പമ്പര വിഡ്ഢിത്തം തന്നെയാണ്. മതം, ജാതി,
ലിംഗം, വര്ഗ്ഗം, വര്ണം തുടങ്ങിയവയിലേതെങ്കിലുമൊരു 'യോഗ്യത' കൊണ്ട് ചിലര്ക്ക് മഹത്വവും നീതിയും മറ്റു ചിലര്ക്ക് നിന്ദ്യതയും അനീതിയും ലഭിക്കണമെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. അതു പോലെ, എല്ലാവര്ക്കും, അധ്വാനിക്കുന്നവര്ക്കും അല്ലാത്തവര്ക്കും, 'ഒറ്റ സമ്പത്തും' തുല്ല്യപദവിയുമെന്ന സങ്കല്പ്പം അപ്രായോഗികവും അതിവാദവുമാണ്. എന്നാല്, രണ്ടിനും മദ്ധ്യേ, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്ല്യമാണെന്നതാണ് ഏറ്റവും നീതിപൂര്വ്വവും വിജയകരമെന്ന് ലോകം കരുതുന്ന എല്ലാ സംസ്കാരങ്ങളും പിന്തുടര്ന്നതുമായ നിലപാട്. പൗരന്മാരെല്ലാം സാമ്പത്തികമായി തുല്ല്യരാകണമെന്നോ ഓരോരുത്തരും പ്രധാനമന്ത്രിയാകണമെന്നോ അല്ല ഇന്ത്യയുടെ 'സമത്വ' സങ്കല്പ്പം അര്ത്ഥമാക്കുന്നത് എന്ന യാഥാര്ത്ഥ്യം കണ്ടില്ലെന്നു നടിക്കുന്നത് പരിഹാസ്യം തന്നെയാണ്.
മൂന്നാമതായി, അദ്ദേഹം വിമര്ശിച്ചത് 'മതനിരപേക്ഷത' ഭരണഘടനയില് ഉള്‍പ്പെടുത്തിയതിനെയാണ്. 'മതം' നിര്വ്വചിക്കപ്പെടാത്തതു (?) കൊണ്ട് 'മതനിരപേക്ഷത'യെ നിര്വ്വചിക്കലും സാധ്യമല്ല. ഇക്കാരണത്താല്, മതാനുഷ്ഠാനങ്ങളും അല്ലാത്തവയും വേര്തിരിക്കുന്നത് പ്രയാസകരമാണ്. ഇതാണ് ഭരണഘടനാ നിര്മ്മാതാക്കളെ കുഴക്കിയത് എന്നാണ് ലേഖകന്റെ വാദം. എന്നാല്, മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയില് ചേര്ക്കരുതായിരുന്നുവെന്നു പറഞ്ഞ് ഹൈന്ദവ മതമല്ലാത്ത മറ്റു മതവിശ്വാസികള്‍ ഇന്ത്യയില്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി മൗനം പാലിച്ചതില്‍ നിന്നു തന്നെ, തന്റെ വാദങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടെന്നു വ്യക്തമാണ്. മതത്തിന്റെ നിര്വ്വചനം സാധ്യമല്ലാത്തതു കൊണ്ട് മതമൗലികവാദത്തിലേക്കു പോകണം എന്ന ആഹ്വാനമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴച്ചു നില്ക്കുന്നത്.
അനുഭവാധിഷ്ഠിതമായ ഇന്ത്യന്‍ പാരമ്പര്യത്തിന് 'മതനിരപേക്ഷത' ദഹിക്കില്ലെന്ന സൂപ്പര് 'കണ്ടുപിടുത്ത'വും ലേഖകന്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള ഉപരിപ്ലവ നിരീക്ഷണങ്ങള്‍ പോലും ഈ 'മഹാ' വാദത്തെ പൊളിച്ചു കളയുമെന്നു സ്പഷ്ടമാണ്. സഹിഷ്ണുതയോടെയും സഹവര്ത്തിത്വത്തോടെയും വിശ്വാസപരമായ അസ്തിത്വങ്ങള്‍ പാലിച്ചു കൊണ്ടും ജീവിച്ച ഇന്ത്യന്‍ ജനതയുടെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണ് അവര്ക്കെതിരെയുള്ള ഈ വ്യാജാരോപണം. മാനുഷിക മൂല്ല്യങ്ങള്ക്കും അവകാശങ്ങള്ക്കും സ്വാതന്ത്ര്യത്തിനും വിരുദ്ധമല്ലാത്ത മതകീയാചാരങ്ങള്‍ ഇന്ത്യയിലെ ഏതു പൗരനും കൊണ്ടു നടക്കാനുള്ള അവകാശമാണ്, ലളിതമായി പറഞ്ഞാല്, മതേതരത്വം അനുവദിച്ചതിലൂടെ ഉണ്ടാകുന്നത്. ഈ സങ്കല്പ്പങ്ങളും സംജ്ഞകളും അതിസങ്കീര്ണ്ണമാണെന്നു വരുത്തിത്തീര്ക്കാനുള്ള ശ്രമം അപലപനീയമാണ്, ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിര്ദ്ധേശിച്ചില്ല എന്നതു കൊണ്ട് സമ്പൂര്ണ്ണ പരാജയവുമാണ്.
Comments
Post a Comment